സ്നേഹം കൂടുമ്പോൾ അമ്മൂമ്മ പെണ്ണിനെ അമ്മൂ.. അമ്മൂസേ.. അമ്മുക്കുട്ടീന്നൊക്കെ നീട്ടി വിളിക്കാറുണ്ടായിരുന്നു.എനിക്ക് വയ്യാതായപ്പോൾ ഓടിവന്നതാണ് ഞങ്ങളുടെ കൂടെ നിൽക്കാൻ.
ബെഡിൽനിന്ന് എഴുന്നേൽക്കാനോ,എന്തിന് ഒന്നനങ്ങാൻകൂടി പറ്റാതിരുന്ന കാലത്ത് ടോയ്‌ലറ്റിൽ പോവുന്നകാര്യമോർത്ത് പേടിച്ചു ഭക്ഷണം അധികം കഴിക്കില്ലായിരുന്നു ഞാൻ.അപ്പോൾ ഓടിവരും അമ്മുക്കുട്ടി,പണ്ട് എന്നെ സ്കൂളിൽ വിട്ടിരുന്നപോലെ
ബദാം,അണ്ടിപ്പരിപ്പ്,ഷെയ്ക്ക്,ജ്യൂസ്,മുന്തിരി,മാതളനാരങ്ങ ഇതൊക്കെ പൊക്കിപ്പിടിച്ചുകൊണ്ട്!
മുഴുവൻ കഴിക്കാതെ വിടില്ല!എല്ലാ അമ്മൂമ്മമാരും ഒരുപക്ഷെ അങ്ങനെയാവും,അവരുടെ സ്നേഹംപോലെതന്നെ, വയറുപൊട്ടുന്ന പരുവത്തിൽ കുത്തിനിറച്ച് കഴിപ്പിക്കും!പെട്ടെന്ന് വളരാൻ എന്നാണ് വാദം!അമ്മൂമ്മമാരുടെ കണ്ണിൽ നമ്മളൊരുപക്ഷേ എലൂന്തി,വേച്ചുവേച്ചു നടക്കുന്ന സോമാലിയൻ പട്ടിണിക്കോലമായിരിക്കാം!എന്തായാലും ഇതെല്ലാം നിർബന്ധിച്ച് കഴിപ്പിച്ചിട്ട് എന്നെ കളിയാക്കി ചോദിക്കും "കുറച്ചു ചോറും മീൻകറിയും കൂടി എടുക്കട്ടെ സേട്ടാ "ന്ന് !പുള്ളിക്കാരി നമ്മുടെ ഭാഷയിൽ പറഞ്ഞാൽ "thug life"ആണ്,'counter'ന്റെ കേന്ദ്രം!
എന്തായാലും എന്നോടെന്നല്ല പണ്ടുതൊട്ടേ വീട്ടിലാരുവന്നാലും ഭക്ഷണം കൊടുക്കാതെ,അവരുടെ വയറുനിറഞ്ഞെന്ന് ഉറപ്പുവരുത്താതെ അമ്മുമ്മ മടക്കിയയച്ചതായി ഞാൻ കണ്ടിട്ടില്ല!അതിന്റെയൊക്കെ നന്മയാവാം,ഒരു മാസം തികച്ച് കിടക്കേണ്ടി വന്നില്ല!പെട്ടെന്നങ്ങ് പോയി...
അമ്മുക്കുട്ടിയുടെ മരണശേഷം അവശേഷിച്ച വസ്ത്രങ്ങളിൽ പഴയതൊക്കെ എടുത്തുകത്തിച്ചു.നല്ലതൊക്കെ പാവപ്പെട്ടവർക്കാർക്കെങ്കിലും ഉപകാരപ്പെടട്ടെയെന്നോർത്ത് കഴുകി വൃത്തിയാക്കി ഭദ്രമായിമടക്കിവച്ചു!അമ്മൂ സ്ഥിരം ഉടുത്ത് കണ്ടിരുന്ന രണ്ടു സാരികളിൽ ഒന്ന് അമ്മയും മറ്റൊന്ന് അമ്മായിയും ഒരോർമ്മയ്ക്കായി എടുത്ത് അലമാരയിലും സൂക്ഷിച്ചു.ചെറിയ ചെറിയ ജോലികളൊക്കെ ചെയ്യാമെന്നായപ്പോൾ ഞാനും കൂടി,സാരി മടക്കിവയ്ക്കാൻ!ആദ്യം കൈയ്യിൽ വന്നതിനുതന്നെ തുമ്പത്തൊരു കെട്ട്!അമ്മൂന്റെ സ്ഥിരം പണിയാണ്,സാരി അഴിഞ്ഞുപോവാതിരിക്കാൻ ആണത്രെ!ഇതിന്റെ പേരും പറഞ്ഞ് ഞാൻ എപ്പോഴും വഴക്കുപറയുമായിരുന്നു!
"പത്തമ്പത് കൊല്ലായില്ലെ കൊച്ചേ സാരിയുടുക്കാൻ തുടങ്ങീട്ട് !ഈ കെട്ടിട്ട് സാരി ചീത്തയാക്കുന്നതെന്തിനാ?ഇതിപ്പോ ഇട്ടാലും വല്യ കാര്യോന്നൂല്ല...അഞ്ചുമിനിറ്റ് കഴിഞ്ഞ് നോക്കിയാ വാല് പോലെ കൊറേ കഷ്ണം വലിച്ചോണ്ട് നടക്കുന്ന കാണാം!നിങ്ങടെ കൊച്ചുമോളിതിലും നല്ലോണം സാരിയുടുക്കൂല്ലോ കൊരങ്ങി..."
അപ്പോൾ മറുപടിയായിട്ട് എന്നോട് പറയും, "അങ്ങനെ തറയിലിഴയണ എന്റെ സാരീലാരുന്നു നീ പണ്ട് ഊപ്രിയാരുന്നപ്പൊ പാളയിൽ ഇരുന്നുപോണപോലെ സുഖിച്ചിരുന്നത്..നിന്നേം വലിച്ചോണ്ട് ആ വീട് മൊത്തം നടക്കുവാരുന്നു ഞാൻ!വലുതായപ്പൊ കുറ്റംപറയുന്നോ"!
സാരിത്തുമ്പിൽ കെട്ടിയ കെട്ട് അഴിച്ചുകൊണ്ട് ഞാൻ പറയും,"അമ്മൂമ്മമാരൊക്കെയാവുമ്പോ അങ്ങനാ..എന്തായാലും ഞാൻ ഉള്ളപ്പൊ ഈ കെട്ടിടണ്ട!ഞാൻ ഉടുപ്പിച്ച് തന്നോളാം".
അങ്ങനെതന്നെയായിരുന്നു... അവസാനമായി അമ്മൂമ്മ ഈ വീട്ടിൽ നിന്ന് ആശുപത്രിയിലേയ്ക്ക് "നടന്നിറങ്ങിയ" അന്ന്...കെട്ടിടാതെ...ഒരു സെറ്റ്സാരി ഉടുപ്പിച്ചുകൊടുത്തു!ഉടുത്തുകഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു സുന്ദരിയായോന്ന്!ഞാനപ്പോൾ ഒരു പൊട്ടുകൂടി തൊട്ടുകൊടുത്തിട്ട് പറഞ്ഞു,"പിന്നേ...വൻ ഗ്ലാമർ ആയിട്ടുണ്ട്"ന്ന്.ഒരു പേഴ്സ് കൂടി വേണമെന്ന് പറഞ്ഞപ്പോൾ അതും കൈയ്യിൽകൊടുത്ത് പണ്ടെന്നെ സ്കൂളിൽ വിടുംപോലെ ടാറ്റ പറഞ്ഞുവിട്ടതാണ്!പിന്നെയിങ്ങോട്ട് ആ പഴയ അമ്മൂസായി വന്നിട്ടില്ല!
ഇന്നീ "കെട്ട് " എന്റെ കൈയിലിങ്ങനെ ഒതുങ്ങിയിരിക്കുമ്പോൾ എവിടെയൊക്കെയോ വല്ലാത്ത ഒരു നീറ്റൽ... കണ്ണുനിറഞ്ഞൊഴുകിയത് ഞാൻപോലും അറിയാതെയാണ്!തിരക്കിട്ടുജോലിചെയ്തുകൊണ്ടിരുന്ന അമ്മയെ വിളിച്ചു ഞാൻ ആ സാരിയിലെ കെട്ട് ഉയർത്തികാണിച്ചു!അമ്മ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു,"മറ്റുള്ളോർക്ക് കൊടുക്കാനുള്ളതല്ലെ മോളെ...കെട്ടഴിച്ചിട്ടേക്ക് "!
അതെനിക്ക് വളരെയെളുപ്പമാണ്...
അഴിച്ചുകളഞ്ഞാൽ പക്ഷെ അതുപോലിനിയൊരു കെട്ടിടാനും,അതുകണ്ട് വഴക്കുപറയാനും,കളിയാക്കാനും,ഒടുവിൽ സാരിയുടുപ്പിച്ചുകൊടുക്കാനും ഇനിയാരും അവശേഷിക്കുന്നില്ലെന്നുള്ള തിരിച്ചറിവാകാം...ഞാൻ അമ്മയോടായി പറഞ്ഞു, "ഇതിങ്ങനിരുന്നോട്ടെ അമ്മേ...ഈ സാരിയൊക്കെ ഇവിടുന്ന് പോവുന്നവരെയല്ലേയുള്ളു!ഇത് കിട്ടുന്നവര് അഴിച്ചെടുത്തോട്ടെ...!"
അത്രയും പറഞ്ഞ് ഞാൻ ബാക്കിസാരിത്തുമ്പുകളിൽകൂടി വെറുതെയൊന്നു കണ്ണോടിച്ചു.ഓരോന്നിലും എന്നോടുള്ള വാശിയ്ക്കെന്നോണം കെട്ടിട്ടുവച്ചിരിക്കുന്നു....
ചിലതൊക്കെ അങ്ങനെയാണ്!കാലത്തിന്റെ നന്നേ നേർത്ത നാരുകളിൽ നാംപോലുമറിയാതെ തൊട്ടുതലോടിപ്പോകുന്ന നിമിഷങ്ങൾ ഓർമ്മയുടെ അവശേഷിപ്പുകളുംപേറി കടലാഴങ്ങളിലേയ്ക്ക് ഒരിക്കൽ നമ്മെ കൊണ്ടുചെന്നെത്തിയ്ക്കാറുണ്ട്!വ്യക്തികളല്ല...ഓർമ്മകളാണ് പലപ്പോഴും നമ്മെ വീണ്ടും അവരിലേയ്ക്കടുപ്പിക്കുന്നത്!പണ്ട് നിസ്സാരമെന്ന് കരുതി അഴിച്ചുമാറ്റിയിരുന്ന കെട്ടുകളിൽ അരുതെന്ന് പറഞ്ഞ് ഇന്നെന്നെ പിടിച്ചുനിർത്തുന്ന,അവയ്ക്കുള്ളിൽ വരിഞ്ഞുമുറുക്കുന്ന മറ്റുപലതും ഉണ്ട്!ആദ്യമായും അവസാനമായും അമ്മു ഇട്ട് അഴിഞ്ഞുതുടങ്ങിയ കെട്ട് ഞാൻ ഒന്നുകൂടി മുറുക്കികെട്ടി...എന്നിൽ നിന്നൊരിക്കലും 'അഴിഞ്ഞും മറഞ്ഞും മറന്നും' പോകാത്തവിധം!
#അവശേഷിപ്പുകൾ!
Wednesday, 25 September 2019
Subscribe to:
Comments (Atom)