Wednesday, 12 July 2017

അവൾ 'ചിന്ത'

               പലകുറി അവളെന്നെത്തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.വാരാന്ത്യം വീട്ടിലെത്തുമ്പോൾ അവൾ പടിയ്ക്കൽനിന്ന് എത്തിനോക്കുന്നത് കാണാം.ഒളിഞ്ഞുനോക്കാനായിരുന്നു പണ്ടുതൊട്ടേ അവൾക്കിഷ്ടം.ചിലപ്പോൾ ഇലച്ചാർത്തുകൾക്കിടയിലൂടെ,മറ്റുചിലപ്പോൾ മതിലിന്മേൽ ഏന്തിവലിഞ്ഞ്.വെളുത്ത്  മെലിഞ്ഞ് ഒരു നാടൻ പെണ്ണ്... അതായിരുന്നു അവൾ! 'ക്യാൽവിൻ ക്ലെയിൻ പെർഫ്യൂമി'ന്റെ വിലകൂടിയ സുഗന്ധം ഇഷ്ടപ്പെടുന്ന എനിക്ക് അവള ടുത്തുവരുമ്പോഴുണ്ടാകുന്ന ഒരുതരം 'വാട' ഒട്ടുമങ്ങുപിടിക്കില്ല!കണ്ടിട്ടും കണ്ടില്ലെന്ന്‌ നടിച്ച്, ഒരു നോട്ടം കൊണ്ടുപോലും അവളിലെ ആസക്തി എന്നെ ഭ്രമിപ്പിക്കാതിരിക്കാൻ ഞാൻ മനഃപ്പൂർവ്വം ഒഴിഞ്ഞുമാറി നടന്നു.
             കാലവും കഥയും അങ്ങനെ തുടർന്നുകൊണ്ടിരിക്കവേ കണ്ണിന് കൊതി തോന്നിയ പലതും രുചിച്ചു, പിന്നീട് മദിച്ചു, ഒടുക്കം...നശിച്ചു! ഫുൾ സ്റ്റോപ്പ്‌ ഇട്ട് കഥയൊരുവഴിയ്ക്ക് ഒതുക്കിനിർത്തി ഒരു ചൂട് ചായ കുടിച്ചുകൊണ്ടിരിയ്ക്കവെ 'ഫീലിനു' വന്നു , മഴ എന്ന മധുരമുള്ള വില്ലൻ ! 'അല്ലെങ്കിലും അങ്ങനാ...നന്നാവാൻ സമ്മതിക്കില്ല'. അവളും ആ അവസരം ശരിയ്ക്കങ്ങ് മുതലെടുത്തു.
              വലിയ ലോകപരിചയം ഒന്നും അവകാശപ്പെടാനില്ലാതെ ഒരിടത്തുതന്നെ ചടഞ്ഞിരുന്നു ജീവിതം ഹോമിയ്ക്കുന്ന ഒരു പെണ്ണായതുകൊണ്ടാവാം, എന്റെ താല്പര്യങ്ങളെ.. എന്റെ ഇഷ്ടങ്ങളെ മനസ്സിലാക്കാൻ അവൾ ഒരുപാട് വൈകി. മനസ്സിലാക്കിവന്നപ്പോഴേയ്ക്കും ആ ഇഷ്ടങ്ങളും അവയിലുടലെടുത്ത ബന്ധങ്ങളും ക്ലാവ് പിടിച്ച് എന്റെ അനിഷ്ടങ്ങളായി തീർന്നുകഴിഞ്ഞിരുന്നു.അപ്പോൾ വീണ്ടും പൊരുത്തക്കേട് !
                 ഞാൻ ഒരുപാട് മാറി എന്ന് തിരിച്ചറിഞ്ഞപ്പോൾ അവളൊന്ന് അടക്കിചിരിച്ചു.സഹതാപമായിരുന്നോ പരിഹാസമായിരുന്നോ ആ ചിരി എന്ന് മനസ്സിലാക്കാൻ പ്രയാസം !പിന്നെ യാത്രപറഞ്ഞ് തിടുക്കത്തിൽ പടിയിറങ്ങി...പടിപ്പുരവാതിൽക്കലെത്തി അവളൊന്നു നിന്നു.എന്നിട്ടെന്നോടായി ഉറക്കെവിളിച്ചു ചോദിച്ചു...  "ഇങ്ങടെ ആ ഫോട്ടം പിടിയ്ക്കണ കുന്ത്രാണ്ടത്തില് ഞമ്മളെ കിട്ടൂല്ലാ ? ഞമ്മളെ കാണാൻ അത്രപോലും മൊഞ്ചില്ലാ? അനക്ക് ബേണ്ടിയാ ഞമ്മളീ മഴ നനഞ്ഞതും,ഈ കോലത്തില് തന്നെയിങ്ങ് പോന്നതും!അനക്ക് ബേണ്ടെങ്കി പിന്നെ......"
                മഴ വീണ്ടും കനത്തു...ഒപ്പം എന്റെ മനസ്സും!മറുപടി കിട്ടില്ലെന്ന്‌  ഉറപ്പുള്ളതുകൊണ്ടാവാം, അവളൊന്നിനുംവേണ്ടി കാത്തുനിന്നില്ല. പറയണമെന്നുണ്ടായിരുന്നു...പക്ഷെ തൊണ്ടയിൽ തടഞ്ഞുനിർത്തി-അനുഭവങ്ങൾ ! ആരോടൊക്കെയോ ഉള്ള വാശി തീർക്കാനെന്നോണം കുത്തിയൊലിച്ചുപെയ്യുന്ന മഴയിൽ നനഞ്ഞുകുതിർന്ന ഓർമ്മകളുടെ ഒരുപറ്റം നിശ്ചലചിത്രങ്ങൾ പെറുക്കിയെടുത്തു. അതിൽ ആരും കാണാതെ,ആരെയും കാണിക്കാതെ സൂക്ഷിച്ചുവച്ച അവളുടെ  ചിത്രം നെഞ്ചോടടുക്കിപ്പിടിച്ചു കുറച്ചുനേരം ഇരുന്നു.പിന്നെ മഴയുടെ തേങ്ങലിനു ശ്രുതിചേർത്ത് ഞാനും കരഞ്ഞു.... ആ കരച്ചിൽ ഒരുപക്ഷേ അവൾ കേട്ടുകാണില്ല...
                  " പക്ഷെ പെണ്ണേ,നീയറിയണം!തിരിച്ചൊന്നും പ്രതീക്ഷിക്കാതെ,നിന്റെ ശരീരത്തെ കാമംകൊണ്ട് കളങ്കപ്പെടുത്താതെ, നീപോലും അറിയാതെ... നിന്നിലെ നിഷ്കളങ്കതയെ,നിന്നിലെ നൈർമല്യത്തെ,നിന്നെ നീയായ്‌ തന്നെ ഒരിക്കൽ ഞാൻ പകർത്തിയിരുന്നുവെന്ന്.... എന്റെ ക്യാമറയിലല്ല, ഹൃദയത്തിൽ !
            സ്മരിക്കുന്നു,മുറ്റത്തെ എന്റെ പാവം "നന്ദ്യാർവട്ടത്തെ"! സ്നേഹിക്കുന്നു, എന്നും വിടർന്ന നിന്റെ പുഞ്ചിരിയെ! നീയാണ് ഞാൻ കണ്ടതിൽവച്ച് ഏറ്റവും വലിയ സുന്ദരി......

(ചിന്ത : മുറ്റത്തെ പാവം നന്ദ്യാർവട്ടത്തിനെന്താ ഭംഗിയില്ലേ ! )